'നീറ്റ്' ഓര്‍ഡനന്‍സ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു
മെഡിക്കൽ ദന്തൽ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് ഇത്തവണ ബാധകമാക്കില്ലെന്ന ഓർഡിനൻസ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിദ്യാർത്ഥികൾക്ക് സ്റ്റേ ആശയക്കുഴപ്പം ഉണ്ടാക്കും എന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് വ്യക്തമാക്കി.
മെഡിക്കൽ ദന്തൽ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് ബാധകമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാനാനാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓർഡിനൻസിനെതിരെ വ്യാപം കുംഭകോണം പുറത്തു കൊണ്ടുവന്ന വിദ്യാഭ്യാസ പ്രവർത്തകൻ ആനന്ദ് റായി ആണ് സുപ്രീംകോടതിയെ സമീപിച്ചത്. സമത്വത്തിനുള്ള ഭരണഘടനയുടെ പതിനാലാം അനച്ഛേദത്തിനും ജിവീക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ഇരുപത്തിയൊന്നാം അനച്ചേദത്തിനും എതിരാണ് ഓർഡിൻസ് എന്ന് ഹർജിക്കാരൻ വാദിച്ചു. മാത്രമല്ല ഓർഡിനൻസ് സംസ്ഥാന എൻട്രൻസ് പരീക്ഷകളിലെ അഴിമതിക്കു കൂട്ടുനില്‍ക്കലാണെന്നും അനന്ദ് റായി ബോധിപ്പിച്ചു. എന്നാൽ കേസ് അടിയന്തരമായി കേൾക്കാൻ ജസ്റ്റിസുമാരായ പിഎസ് പന്ത് ഡിവൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബഞ്ച് വിസമ്മതിച്ചു. കേസിന് അടിയന്തര സ്വഭാവമില്ല. ഓർഡിൻൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. സ്റ്റേ വിദ്യാർത്ഥികളിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും സർക്കാർ സീറ്റിലെ പ്രവേശനനത്തിന് മാത്രമാണ് ഓർഡിനൻസ് എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് ജൂലൈ ആദ്യവാരം ചീഫ് ജസ്റ്റിന്റെ മുന്പാകെ ഇക്കാര്യം ബോധിപ്പിക്കാമെന്നും കോടതി വ്യക്താക്കി. സർക്കാർ മെഡിക്കൽ കോളേജുകളിലെ സീറ്റുകളും സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ട സീറ്റുകളും നീറ്റിന്റെ പരിധിയിൽ നിന്ന് ഈ വർഷം ഒഴിവാക്കാനാണ് ഓർഡിനൻസ് കൊണ്ടു വന്നത്. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതോടെ സംസ്ഥാന എൻട്രൻസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിയുമായി കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകാം.