വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, തൊടുപുഴ അൽ അസര്‍ മെഡിക്കല്‍ കോളേജ്‍, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആർ എന്നീ മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി തീരുമാനമെടുത്തേക്കും. നാലിടത്തെയും പ്രവേശന നടപടികൾ ഇന്നലെ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് മുഴുവൻ മെഡിക്കൽ കോളേജുകളിലേക്കുമുള്ള സ്പോട്ട് അഡ്മിഷൻ നിർത്തി. പ്രവേശനം അസാധുവാക്കിയാൽ സ്പോട്ട് അഡ്മിഷൻ വീണ്ടും നടത്തേണ്ടിവരും.

വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, തൊടുപുഴ അൽ അസര്‍ മെഡിക്കല്‍ കോളേജ്‍, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആർ എന്നീ മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. നേരത്തെ ഹൈക്കോടതിയുടെ നി‍ർദ്ദേശപ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയത്. ഈ നാലു കോളേജുകളിലും മറ്റ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും നടന്ന സ്പോട്ട് അഡ്മിഷൻ ആകെ പ്രതിസന്ധിയിലായി.

715 മെഡിക്കൽ സീറ്റുകളിലേക്കായിരുന്നു സ്പോട്ട് അഡ്മിഷൻ. നാലുകോളേജുകളിലെ വിദ്യാർത്ഥികളെ മാത്രമായി പുറത്താക്കിയാലും പ്രശ്നം തീരില്ല. സർക്കാർ കോളേജിലെ ബി.ഡി.എസ് സീറ്റ് വേണ്ടെന്ന് വെച്ച് ഈ നാലു കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയവരുണ്ട്. പഴയ നിലയിലേക്ക് ഒഴിവുകൾ മാറ്റി വീണ്ടും സ്പോട്ട് അഡ്മിഷൻ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കാം. കോടതി പ്രവേശനം അസാധുവാക്കിയാൽ ചൊവ്വ, ബുധൻ തിയ്യതികളിൽ നടന്ന സ്പോട്ട് അഡ്മിഷൻ മുഴുവൻ റദ്ദാക്കി, ആദ്യം മുതൽ വീണ്ടും പ്രവേശന നടപടി തുടങ്ങാനും സാധ്യതയുണ്ട്. എല്ലാം പത്താം തിയ്യതിക്കുള്ളിൽ പൂർത്തിയാക്കണം. പ്രളയം കണക്കിലെടുത്താണ് മെഡിക്കൽ കൗൺസിൽ കേരളത്തിലെ പ്രവേശന നടപടികള്‍ പത്താം തീയ്യതി വരെ നീട്ടിയത്.