നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എംപി സഹായം കൈമാറി.  മൂന്ന് ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്. വീട് പണയം വച്ച് വനിതാ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. 


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്‍റെ കുടുംബത്തിന് സുരേഷ് ഗോപി എംപി സഹായം കൈമാറി. മൂന്ന് ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്. വീട് പണയം വച്ച് വനിതാ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. 

ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്‍റെ നിലപാട് അപലപനീയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി സുരേഷ് ഗോപി സനലിന്‍റെ കുടുംബത്തെ കണ്ടിരുന്നു.

സനലിന്‍റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. സനലിന്‍റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് പട്ടിണി സമരം.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. 

നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനലുണ്ട്. ഇതിന്‍റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.