ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ ആറ് മാസത്തേക്ക് കൂടി നീട്ടി
ജേക്കബ് തോമസിനെ സർക്കാരിന്‍റെ സസ്പെൻഷൻ നീട്ടി. ഇന്നലെ സസ്പെൻഷൻ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ആറ് മാസത്തേക്ക് നീട്ടിയത്.
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ സർക്കാർ വീണ്ടും നീട്ടി. ഇന്നലെ സസ്പെൻഷൻ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും ആറ് മാസത്തേക്ക് നീട്ടിയത്.
സസ്പെൻഷൻ കാലാവധി ഒരു വർഷമായതിനാൽ നീട്ടാൻ കേന്ദ്രത്തിന്‍റെ അനുമതി ചോദിച്ചിരുന്നു. ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്. ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രസംഗിച്ചതിന്റെ പേരിലായിരുന്നു സസ്പെന്‍ഷന്‍. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാത്തതുമൂലം കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെന്‍റ് ചെയ്തത്.