ബംഗലൂരു: ബംഗളൂരു വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമിയുടെ പ്രസ്താവന വിവാദമാകുന്നു. ഹിന്ദു പെണ്‍കുട്ടികളെ മറ്റുള്ളവര്‍ പ്രണയിക്കേണ്ടെന്നാണ് രാജശേഖരാനന്ദ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കുമെന്നും ലവ് ജിഹാദ് തടയുന്നതിന് പ്രത്യേക ദൗത്യസംഘത്തെ രൂപീകരിക്കുമെന്നും, ഇതിനായി സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് സ്വാമിയുടെ നിലപാട്. 

ഇതിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി രാജശേഖരാനന്ദ സ്വാമി മത്സരിക്കുമെന്ന സൂചനകളുണ്ട്. ഇതിനിടെയാണ് വിവാദ പ്രസ്താവന. ഉത്തര കന്നഡ ജില്ലകളില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളിലെല്ലാം സ്വാമി പങ്കെടുക്കാറുണ്ട്. എന്നാല്‍ നിയമ വിരുദ്ധമായി താന്‍ ഒന്നും ചെയ്യുന്നില്ലെന്നും സമാധാനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ പെണ്‍കുട്ടികളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും സ്വാമി പറഞ്ഞു. 

ലവ് ജിഹാദ് കേസുകള്‍ പോലീസിലെത്തും മുന്‍പ് തീര്‍ക്കുകയാണ് ലക്ഷ്യം. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. മറ്റു മതത്തില്‍പ്പെട്ടവരുമായി പ്രണയത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ദൗത്യസംഘം രൂപീകരിക്കുന്നത്. ഇതു മതം സംരക്ഷിക്കാനുള്ള നീക്കമെന്നാണ് സ്വാമിയുടെ വാദം.