അമ്പതാം മിനിട്ടില്‍ ലുഡ്‌വിക് അഗസ്റ്റിൻസനാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്

എകാതെരിൻബർഗ്: മരണപോരാട്ടത്തിന് കളമൊരുങ്ങിയിട്ടുള്ള ഗ്രൂപ്പ് എഫില്‍ ജര്‍മനിയുടെയും മെക്സ്സിക്കോയുടെയും ഹൃദയം തകര്‍ത്ത് സ്വീഡന്‍ വലകുലുക്കി. മെക്സിക്കോയ്ക്കെതിരായ പോരാട്ടത്തിന്‍റെ അമ്പതാം മിനിട്ടില്‍ ലുഡ്‌വിക് അഗസ്റ്റിൻസനാണ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. വിക്ടർ ക്ലാസന്റെ പാസിലാണ് അഗസ്റ്റിൻസന്‍ വല കുലുക്കിയത്.

ഗ്രൂപ്പില്‍ മുന്നിലുള്ള മെക്സിക്കോയും സ്വീഡനും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യ പകുതി അത്യന്തം ആവേശകരമായിരുന്നു. മെക്സിക്കന്‍ താരത്തിന്‍റെ കയ്യില്‍ പെനാല്‍ട്ടി ബോക്സിനകത്തുവച്ച് പന്ത് തട്ടിയെന്ന് സ്വീഡന്‍ ആരോപിച്ചെങ്കിലും വീഡിയോ പരിശോധന മെക്സിക്കോയ്ക്ക് അനുകൂലമായി. 19 ഷോട്ടുകളാണ് രണ്ട് ടീമുകളുമായി വല ലക്ഷ്യമിട്ട് ഉതിര്‍ത്തത്.

മെക്സിക്കോയ്ക്ക് സമനിലയായാലും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം നേടാം. മത്സരം സമനിലയിലായാല്‍ ജര്‍മനി ദക്ഷിണ കൊറിയ മത്സരത്തിന്‍റെ ഫലമാകും സ്വീഡന്‍റെ ഭാവി തീരുമാനിക്കുക. കൊറിയ ജയിച്ചാല്‍ സ്വീഡന് സമനിലയും അനുഗ്രഹമാകും. എന്നാല്‍ സ്വീഡന്‍ തോല്‍ക്കുകയും കൊറിയ ജയിക്കുകയും ചെയ്താല്‍ കൊറിയക്ക് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാധ്യത തെളിയും. കസാനിൽ നടക്കുന്ന ജർമനി ദക്ഷിണ കൊറിയ പോരാട്ടം ഇതുവരെ ഗോള്‍ രഹിതമാണ്.