ഡമാസ്ക്കസ്: സിറിയൻ പ്രശ്നത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ യുഎൻ രക്ഷാസിമിതിയിൽ നേർക്ക് നേർ എത്തിയതിന് പിന്നാലെ സിറിയയിൽ വീണ്ടും വ്യോമാക്രമണം. രാസായുധ ആക്രമണമുണ്ടായ റാഖയിൽ നടന്ന വ്യോമാക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പടെ 15 പേർ മരിച്ചു.സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി നടത്താനിരുന്ന മോസ്കോ യാത്ര റദ്ദാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യു എൻ രക്ഷാസമിതിയിൽ അമേരിക്കയും റഷ്യയും സിറിയൻ പ്രശ്നത്തിൽ തർക്കമുണ്ടായതിന് പിന്നാലെയായിരുന്നു റാഖയിലെ ആക്രമണം. റാഖയിലെ ആക്രമണത്തിന് പിന്നിൽ ആരെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല. രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ വേണ്ടി വന്നാൽ ഇനിയും വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രതിനിധി നിലപാടെടുത്തിരുന്നു. എന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച അമേരിക്ക വ്യോമാക്രമണം ആവർത്തിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളാകും നേരിടേണ്ടി വരികയെന്ന് റഷ്യയും തിരിച്ചടിച്ചു.

നടപടി അമേരിക്ക റഷ്യ ബന്ധത്തെ സാരമായി ബാധിക്കുമെന്നും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുചിൻ മുന്നറിയിപ്പും നൽകി. റഷ്യയുടെ പ്രതികരണത്തിൽ അതിശയമില്ല, നിരാശയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. എന്നാൽ യു എന്നിലെ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ നടന്ന റാഖയിലെ ആക്രമണം കാര്യങ്ങൾ പഴയപടിയാകില്ലെന്നതിന്‍റെ സൂചനയാണ്.

ഇതിനിടെ അസ്സദ് ഭരണകൂടം പിടിച്ചെടുത്ത ഹോംസ് പട്ടണത്തിന്‍റെ ചില ഭാഗങ്ങളിൽ നിന്ന് 300 സിറിയൻ കുടുംബങ്ങളെ വിമതരർ സ്വാധീനതയിലുള്ള ഇദ്‍ലിബ് പ്രവിശ്യയിലേക്ക് ഒഴിപ്പിച്ചു. റാഖയിലെ വ്യോമാക്രമണം ഒഴിപ്പിക്കൽ നടപടിയെ ബാധിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.