സിറോ മലബാർ സഭയുടെ ഭൂമി വിൽക്കാനുള്ള നീക്കം; ഹർജിയില്‍ ഇന്ന് വാദം
കൂടുതൽ ഭൂമി വിൽക്കാനുള്ള നീക്കത്തിനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം കേൾക്കും. ഭൂമി വിൽക്കാനുള്ള അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം സഭ ചട്ടത്തിന് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ ആരോപണം...
കൊച്ചി: സിറോ മലബാർ സഭാ എറണാകുളം- അങ്കമാലി അതിരൂപതയുടെ കൂടുതൽ ഭൂമി വിൽക്കാനുള്ള നീക്കത്തിനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം കേൾക്കും. കേരളാ കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് ആണ് കോടതിയെ സമീപിച്ചിരുന്നത്.
കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച കോടതി എതിർ കക്ഷികളായ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററർ ബിഷപ്പ് ജേക്കബ് മനന്തോടത്ത്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു. തൃക്കാക്കരയിലെ 12 ഏക്കർ ഭൂമിയാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വില്‍ക്കാന്‍ സഭ ഒരുങ്ങുന്നത്. ഭൂമി വിൽക്കാനുള്ള അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം സഭാ ചട്ടത്തിന് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ ആരോപണം.
സെന്‍റിന് അഞ്ച് ലക്ഷം രൂപയ്ക്ക് നടക്കുന്ന ഇടപാടിൽ കോടികളുടെ വെട്ടിപ്പുണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ബിഷപ് ജേക്കബ് മനന്തോടത്തിന് ഭൂമി വിൽക്കാൻ അവകാശമില്ലെന്നും മാർക്കറ്റ് വില അനുസരിച്ച് 180 കോടി രൂപ കിട്ടേണ്ട ഭൂമിയാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നും ഹർജിക്കാരൻ വാദിക്കുന്നു.