'ആ മഹാന്‍ ഐഎസ്ആര്‍ഒക്ക് വേണ്ടി എന്ത് ചെയ്തു?' നമ്പി നാരായണനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍
ഇങ്ങനെ പോയാൽ അടുത്ത വർഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുൾ ഇസ്ലാമിനും ഒക്കെ പത്മപുരസ്കാരം കിട്ടിയേക്കുമെന്നും സെന്‍കുമാര്‍
തിരുവനന്തപുരം: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ആ മഹാന്‍ ഐ എസ് ആര്‍ ഒയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തവരും നല്‍കിയവരും പറയണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
1994 ല്‍ സ്വയം വിരമിക്കലിന് കത്ത് കൊടുത്ത ആ മഹാന്‍ ഭാരതത്തിനും ശാസ്ത്രത്തിനും എന്ത് സംഭാവന ചെയ്തു എന്ന് പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഐഎസ്ആര്‍ഒയില്‍ നാലായിരം പേരുണ്ട്. അവരോട് ആരോട് ചോദിച്ചാലും നമ്പി നാരായണനെ കുറിച്ച് മോശം അഭിപ്രായമായിരിക്കും. യാതൊരു സംഭാവനയും അദ്ദേഹം ഐ എസ് ആർ ഒയ്ക്ക് വേണ്ടി നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു.
ശരാശരിക്ക് താഴെയുള്ള , സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് പോയ ശാസ്ത്രഞ്ജനാണ് നമ്പി നാരായണന്‍. ഐ എസ് ആർ ഒ കേസിൽ സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണം പൂർത്തിയാക്കും മുൻപ് അവാർഡ് കൊടുക്കുന്നത് ശരിയല്ല. ഇങ്ങനെ പോയാൽ അടുത്ത വർഷം മറിയം റഷീദയ്ക്കും ഗോവിന്ദ ചാമിക്കും അമീറുൾ ഇസ്ലാമിനും അവാർഡ് കിട്ടിയേക്കുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.