ആലപ്പുഴ: ചരക്കുസേവന നികുതിയുടെ പശ്ചാത്തലത്തില്‍ കോഴി വ്യാപാരികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയമായി. വില കുറയ്ക്കാനാവില്ലെന്ന് വ്യാപാരികള്‍ കടുത്ത നിലപാട് എടുത്തതോടെയാണ് ചര്‍ച്ച പരാജയമായത്. നാളെ മുതല്‍ കടകളടച്ച് പ്രതിഷേധിക്കുമെന്ന് ചര്‍ച്ചയ്‌ക്ക് ശേഷം കോഴി വ്യാപാരികളുടെ പ്രതിനിധികള്‍ അറിയിച്ചു. സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോഴിയുടെ വില കുറയ്ക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. വിലപേശലിന് സര്‍ക്കാര്‍ തയ്യാറല്ല. വ്യാപാരികള്‍ വിലകുറയ്ക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചര്‍ച്ചയ്‌ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ആലപ്പുഴ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് ധനമന്ത്രി തോമസ് ഐസക്, കോഴി വ്യാപാരികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

ജി എസ് ടി നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് കോഴിവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഒരവസരത്തില്‍ കോഴിയുടെ ചില്ലറ വില്‍പന വില 150ന് മുകളിലായിരുന്നു. ഈ ഘട്ടത്തില്‍ 87 രൂപയ്‌ക്ക് വില്‍ക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇതോടെയാണ് സര്‍ക്കാരും കോഴി വ്യാപാരികളും തമ്മില്‍ ചര്‍ച്ചയ്‌ക്ക് കളമൊരുങ്ങിയത്.