ദില്ലി: രാജ്യത്ത് കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളിലും കോളേജുകളിലുമുള്ള അദ്ധ്യാപകരുടെ ശമ്പളം 22 മുതൽ 28 ശതമാനം വരെ കൂട്ടാൻ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിസഭ തീരുമാനം ഉടൻ ഉണ്ടാകും. അസിസ്റ്റന്‍റ് പ്രൊഫസര്‍ മുതൽ അസോസിയേറ്റ് പ്രൊഫസര്‍ വരെ 22 ശതമാനവും, പ്രൊഫസര്‍ മുതൽ വൈസ് ചാൻസിലാര് വരെ 28 ശതമാനവുമാണ് വര്‍ദ്ധന.

രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകൾക്ക് കീഴിലെ എട്ട് ലക്ഷത്തോളം അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിലും ആനുകൂല്യങ്ങളിലുമാണ് വലിയ വര്‍ദ്ധ വരാൻ പോകുന്നത്. ഇതുസംബന്ധിച്ച യു.ജി.സിയുടെ ശുപാര്‍ശ പരിശോധിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഒരു സമിതിക്ക് രൂപം നൽകിയിരുന്നു. ആ സമിതിയുടെ ശുപാര്‍ശകൾ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് വിട്ടു.

കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വര്‍ദ്ധനവ് കൊണ്ടുവരാനാണ് ആലോചന. അസിസ്റ്റന്‍റ് പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഗ്രേഡ് ടു, അസോസിയേറ്റ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് 22 ശതമാനത്തിന്‍റെയും പ്രൊഫസര്‍, വൈസ് ചാൻസിലര്‍ എന്നിവര്‍ക്ക് 28 ശതമനാനത്തിന്‍റെയും വര്‍ദ്ധന കിട്ടും. 

ഇതോടെ അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍ക്ക് ഇപ്പോൾ കിട്ടുന്ന അടിസ്ഥാന ശമ്പളമായ 47304 രൂപ 57700 രൂപയായും പ്രൊഫസര്‍മാരുടേത് 116070 എന്നത് 144200 രൂപയായും ഉയരും. വൈസ് ചാൻലിലാര്‍മാരുടെ അടിസ്ഥാന ശമ്പളം 175200 രൂപ 225000 ആയി ഉയരും. ഇതിലുടെ സര്‍ക്കാരിന് 70,000 കോടി രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുക.

ഏഴാംശമ്പള കമ്മീഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ ശമ്പള പരിഷ്കരണം വരുന്നത്. സാങ്കേതിക സര്‍വ്വകലാശാലകളിലെ അദ്ധ്യാപകരുടെ ശമ്പളത്തിന്‍റെ കാര്യത്തിൽ പ്രത്യേക തീരുമാനമാകും ഉണ്ടാവുക.