പുണെ: വാഹനാപകടത്തിൽപെട്ട് നടുറോഡിൽ ജീവന് വേണ്ടി യാചിച്ച് മണിക്കൂറുകള്‍ കിടന്ന 25കാരനായ യുവാവ് മൊബൈലിൽ ചിത്രം പകർത്താൻ മത്സരിച്ച കാഴ്ചക്കാരുടെ മുന്നിൽ പിടഞ്ഞുമരിച്ചു. സതീഷ് പ്രഭാകർ മെട്ടെ എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് നാട്ടുകാരുടെ കടുത്ത അനാസ്ഥ മൂലം ജീവന്‍ നഷ്‍ടമായത്. പുണെ നഗരത്തിലെ ഭൊസാരിയിൽ ഇന്ദ്രയാനി നഗർ കോർണറില്‍ ബുധനാഴ്ച വൈകീട്ടാണ്  രാജ്യത്തെ നടുക്കിയ അപകടം.

യുവാവിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ മുഖവും മറ്റു ശരീരഭാഗങ്ങളും ചോരയിൽ കുളിച്ച് റോഡിൽ കിടന്ന യുവാവിന്‍റെ ചിത്രങ്ങൾ പകർത്താനും വീഡിയോ എടുക്കാനും മത്സരിക്കുകയായിരുന്നു ജനക്കൂട്ടം. യുവാവിനെ ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല.

ഒടുവില്‍ ഏറെ നേരം കഴിഞ്ഞ് ഇതുവഴി വന്ന സമീപത്തെ ആശുപത്രിയിലെ ഡോക്ടറാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.

താൻ എത്തുമ്പോൾ യുവാവ് കൈകളും കാലും ഇളക്കിയിരുന്നുവെന്നും നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കാർത്തിക്രാജ് കാടെ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.