ശബരി മല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുന്നു.പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.
പത്തനംതിട്ട: ശബരി മല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിച്ചു.
ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന ശ്രമം മുന്നില്‍കണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സമരപന്തല്‍ ഒഴിപ്പിച്ച് പന്തല്‍ പൊളിച്ച് നീക്കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി. സമരപന്തലിലെ കസേരകള്‍ പൊലീസ് എടുത്തുമാറ്റി. അറുപത്വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സമരപന്തലിന് സമീപം വിന്യസിച്ചു. എരുമേലിയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാവിലെ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. കെഎസ്ആര്‍ടിസി വാഹനം വരെ തടഞ്ഞ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനം തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേസമയം ഇന്ന് പന്പയിൽ തന്ത്രികുടുംബം പ്രാർത്ഥനാസമരം നടത്തും.

പൊലീസ് നിലയ്ക്കലിലെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയെങ്കിലും സമരം ശക്തമാക്കാനാണ് ആചാര സംരക്ഷണ സമിതിയുടെ നീക്കം. ഇവര്‍ക്ക് പിന്തുണയുമാി സർവ്വമത പ്രാർത്ഥനായജ്ഞവുമായി കോൺഗ്രസും ഉപവാസവുമായി ബിജെപിയും രംഗത്തുണ്ട്. അതേസമയം ശബരിമലയിലേക്ക് യുവതികൾ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പദ്മകുമാര്‍ പറയുന്നത്. രാവിലെ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കാന്‍ സന്നിധാനത്തെത്തും.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പന്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
