ഗുഹയിൽ കുടുങ്ങിയവരെ നാലു ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് റിപ്പോര്‍ട്ട്
- മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് അനുകൂലമാകുന്നു എന്നാണ് പുതിയ വിലയിരുത്തല്‍
തായ്‍ലന്‍ഡ് : തായ്ലന്‍റിലെ നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും നാലു ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് രക്ഷാ പ്രവർത്തകർ വിശദമാക്കി. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് അനുകൂലമാകുന്നു എന്നാണ് പുതിയ വിലയിരുത്തല്‍.
പതിനാറ് ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവിലാണ് പ്രതീക്ഷയുടെ വാര്‍ത്തയെത്തുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന രക്ഷാപ്രവര്‍ത്തനം ശുഭാന്ത്യത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറ്റവും ഒടുവിലായി പങ്കുവയ്ക്കുന്നത്.
മ്യാൻമർ അതിർത്തിയിലുള്ള ചിയാങ് റായിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട കുട്ടികൾക്കും കോച്ചിനെയും 4 ദിവസത്തിനകം പുറത്തെത്തിക്കാമെന്നാണ് പുതിയ വിവരം..കഴിഞ്ഞ മണിക്കൂറുകളിൽ നല്ല കാലാവസ്ഥയാണ്. ഗുഹയ്ക്കുള്ളിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. അടുത്ത മഴയ്ക്കു മുൻപു രക്ഷാ പ്രവർത്തനം പൂർത്തിയാക്കാൻ അനുകൂല സാഹചര്യമാണെന്നു വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ മൂന്നുമാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ ഇതിനോടകം ഗുഹയ്ക്കകത്തേക്കു എത്തിച്ചിട്ടുണ്ട്. മഴ വന്നാൽ ഗുഹയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങാൻ സാധ്യതയുള്ള വിടവുകൾ മൂടാനുള്ള ശ്രമം തുടരുകയാണ്. ഈ വിടവുകളിലേക്കുള്ള അരുവികൾ വഴിതിരിച്ചു വിടാനും ദൗത്യ സംഘം ശ്രമിക്കുന്നുണ്ട്.