ഗുഹയ്ക്കുള്ളിൽ നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്
ദില്ലി: തായ്‍ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ആശങ്ങയുണർത്തി കാലാവസ്ഥ പ്രവചനം. തായ്‍ലൻഡിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഭീഷണിയാകുന്നതാണ് കാലാവസ്ഥ പ്രവചനം.
തായ്‍ലൻഡിലെ വടക്കൻ മേഖലയിൽ ശക്തമായ പേമാരിക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഗുഹയ്ക്കുള്ളിൽ നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗുഹയിലെ ജലനിരപ്പ് കുറച്ച ശേഷം ഓരോത്തരെയായി പുറത്തെത്തിക്കാനുള്ള നീക്കമാണ് രക്ഷാപ്രവർത്തകർ നടത്തുന്നത്. എന്നാൽ കനത്ത മഴപെയ്ത് ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് ഉയർന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. കുട്ടികൾക്ക് ഗുഹയ്ക്കകത്തുവെച്ച് നീന്തലും, സ്കൂബാ ഡൈവിംഗും പരിശീലനം നൽകാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ കുട്ടികൾ ആരോഗ്യം വീണ്ടെടുത്ത ശേഷമേ പരിശീലനം തുടങ്ങാനാകൂ. ആറ് ദിവസത്തോളം എടുത്താണ് രക്ഷാപ്രവർത്തകർ കുട്ടികളുടെ സമീപത്തേക്ക് എത്തിയത്. കുട്ടികൾ കുടുങ്ങി കിടക്കുന്ന ഗുഹയ്ക്ക് മുകളിലെ മലയിലൂടെ തുരങ്കമുണ്ടാക്കി അവരുടെ അടുത്തെത്താനുള്ള നീക്കങ്ങളും പരിഗണിക്കുണ്ട്. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് ഭക്ഷണവും വെള്ളവും, ഓക്സിജനും നൽകി കുട്ടികളെ ആരോഗ്യവാന്മാരാക്കി നിലനിർത്തി ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് താഴ്ന്ന ശേഷം രക്ഷപെടുത്താനുള്ള നീക്കങ്ങളും പുരോഗമുക്കുന്നുണ്ട്.
