കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാർക്കിങ് നിരോധനം നടപ്പാക്കിയതിൽ വീഴ്ച പറ്റിയതായി കളക്‌ടർ യു.വി ജോസ്. പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും വാഹന നിയന്ത്രണത്തിനായി അടിവാരത്ത് ഇന്നു തന്നെ താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വലിയ വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് നടപ്പിലാക്കുന്നതിലും വീഴ്ചയുണ്ടായി. അറ്റകുറ്റപ്പണിക്കായി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റോഡിന്റെ വീതി കൂട്ടുന്നതിനായി വനം വകുപ്പിന്റെ അനുമതി ഓരാഴ്ചക്കുള്ളിൽ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചുരത്തില്‍ ഗതാഗതക്കുരുക്ക് പതിവാകുന്ന സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.