തമിഴ്‌നാട് ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. 

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികള്‍ കാട്ടുതീയില്‍ അകപ്പെട്ടു. കാട്ടുതീയില്‍പ്പെട്ട് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം. 9 പേര്‍ക്ക് പേള്ളലേറ്റതായി സൂചനയുണ്ട്. പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

12 കുട്ടികളെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെകൂടാതെ 15 കുട്ടികളോളം മലയുടെ താഴെയെത്തിച്ചേര്‍ന്നു. ബാക്കിയുള്ള 13 കുട്ടികളേകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്‌നാട് എയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി ചേര്‍ന്നു. കാട്ടുതീയുടെ ശക്തിയേക്കുറിച്ചറിയാനാണ് എയര്‍ഫോഴ്‌സ് എത്തിയതെന്നാണ് വിവരം. ശക്തമായ കാറ്റ് വീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മീശപ്പുലിമലയിലെത്തിയത്. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് തേനി കലക്ടറടക്കമുള്ളവര്‍ പുറപ്പെട്ടു.