ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുപോയി.

കാസര്‍കോട്: സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സ്വവര്‍ഗരതി മൂലം ദാമ്പത്യബന്ധം തുടരാന്‍ പറ്റുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. കാസര്‍കോട് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ് പോലീസിനെ വട്ടംകറക്കിയ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലിസ് കേസെടുത്തു. ചിത്താരി വി പി റോഡിലെ പത്തൊമ്പതുകാരിയാണ് പരാതിക്കാരി. 2017 ജൂലായ് 20 നാണ് യുവതിയും കോട്ടിക്കുളം സ്വദേശിയായ പ്രവാസിയുമായി വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനകം തന്നെ ഭര്‍ത്താവ് അബുദാബിയിലേക്ക് പോയി.

പിന്നീട് ഭാര്യയെയും യുവാവ് അബുദാബിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. വീട്ടിലും ഗള്‍ഫിലും വീട്ടുപണി മാത്രമായിരുന്നു യുവതിയെ കൊണ്ട് ചെയ്യിച്ചിരുന്നത്. ഇതിനിടയില്‍ ബാല്യകാല സുഹൃത്തുമായി ഭര്‍ത്താവിന് സ്വവര്‍ഗ രതിയുണ്ടെന്ന് യുവതി കണ്ടെത്തി. അബുദാബിയില്‍ തൊട്ടടുത്ത വില്ലയില്‍ താമസിച്ചിരുന്ന ബാല്യകാല സുഹൃത്തുമായുള്ള ഭര്‍ത്താവിന്റെ സൗഹൃദം അതിരുകടന്നതാണെന്നാണ് യുവതിയുടെ പരാതി. സുഹൃത്തിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിലേക്ക് പോയതോടെ സുഹൃത്തിന്റെ വീട്ടുപണി പോലും യുവതിയെക്കൊണ്ട് ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇതിനിടെ സുഹൃത്തുമായി കിടക്ക പങ്കിടാനും ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. 

സുഹൃത്തുമായി കിടക്ക പങ്കിട്ടാല്‍ നാലുലക്ഷം രൂപ തനിക്ക് കിട്ടുമെന്ന് ഇയാള്‍ പറഞ്ഞതത്രേ. ഇതിന് സമ്മതമല്ലെന്ന് പറഞ്ഞതോടെ ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 22 ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവതിക്ക് ഭര്‍തൃവീട്ടില്‍ വെച്ചും പീഡനം തുടര്‍ന്നു. ഭര്‍തൃമാതാവും സഹോദരങ്ങളും ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും മാതാവിനും സഹോദരങ്ങള്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.