വട്ടിയൂര്‍ക്കാവ് നേട്ടയം സ്വദേശി ജയസുധന്റെ രണ്ടര ലക്ഷം രൂപയും പ്രമാണവും അടങ്ങുന്ന ബാഗാണ് നഷ്ടപ്പെട്ടത്. 

തിരുവനന്തപുരം: വെങ്ങാനൂര്‍ സ്വദേശികളായ സഹോദരന്മാരുടെ മാതൃകാപരമായ പ്രവര്‍ത്തനം കൊണ്ട് വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപയും മറ്റുവിലപിടിപുള്ള രേഖകളും തിരികെകിട്ടി. പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കകം ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിഴിഞ്ഞം എസ്.ഐ രതീഷും സംഘവും. 

വ്യാഴാഴ്ച രാവിലെ ആണ് വട്ടിയൂര്‍ക്കാവ് നേട്ടയം സ്വദേശി ജയസുധന്റെ രണ്ടര ലക്ഷം രൂപയും പ്രമാണവും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വെങ്ങാനൂര്‍ പുല്ലാന്നിമുക്കില്‍ വന്നതാണ് ജയസുതന്‍. ഭൂമി വില്പനയ്ക്ക് അഡ്വാന്‍സ് വാങ്ങിയ പണമാണ് ബാഗില്‍ ഉണ്ടായിരുന്നത്. പുല്ലാനിമുക്ക് വഴി പോയ പൊതുപ്രവര്‍ത്തകനായ സുരേഷ്‌കുമാറിന്റെയും സഹോദരന്‍ ബിദുന്റെയും ശ്രദ്ധയില്‍ റോഡില്‍ കിടന്ന ബാഗ്‌പ്പെട്ടു.

ഇവരുടെ പരിശോധനയില്‍ ബാഗില്‍ പണവും മറ്റു രേഖകളും ഉള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരും ബാഗ് വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തി സി.ഐ ഷിബുവിനെ ഏല്‍പ്പിച്ചു. ഭൂമി വാങ്ങാന്‍ എത്തിയ ആള്‍ക്ക് അത് കാണിച്ചു കൊടുത്തു മടങ്ങി എത്തിയപ്പോഴാണ് ബാഗ് കാണാതായത് ജയസുധന്റെ ശ്രദ്ധയില്‍പ്പെടുന്നത്. മോഷണം നടന്നു എന്ന് സംശയിച്ച് ഉടന്‍ തന്നെ ഇവര്‍ വിവരം വിഴിഞ്ഞം എസ്.ഐയെ അറിയിച്ചു. 

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.ഐ രതീഷ് വിവരങ്ങള്‍ ചോദിച്ചറിയവെയാണ് സ്റ്റേഷനില്‍ ഇത്തരത്തില്‍ ഒരു ബാഗ് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. ഉടന്‍ തന്നെ ജയസുധനെ കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ എസ്.ഐ ബാഗ് അയാളുടേത് ആണെന്ന് ഉറപ്പുവരുത്തി. ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സുരേഷ്‌കുമാറും ബിദുലും ചേര്‍ന്ന് ജയസുധന് എസ്.ഐയുടെ സാന്നിധ്യത്തില്‍ ബാഗ് കൈമാറി.

കാറിന്റെ ഡോര്‍ തുറക്കുന്നതിനിടയില്‍ ബാഗ് താഴെ വീണത് ആകാമെന്ന് ജയസുധന്‍ പറഞ്ഞു. ബിദുല്‍ നെല്ലിമൂഡ് സ്‌കൂലിലെ അധ്യാപകനാണ്. നല്ല മാതൃക കാണിച്ച യുവാക്കളെ പോലീസ് അഭിനന്ദിക്കാനും മറന്നില്ല