പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന അമൂല്യ രത്നാഭരണങ്ങള്‍ മോഷണം പോയതായി കണ്ടെത്തല്‍. നിത്യ പൂജയ്‍ക്ക് ഉപയോഗിക്കുന്ന ആഭരണങ്ങളാണ് കാണാതായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെഎന്‍ സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിത്യ പൂജയ്‍ക്ക് ഉപയോഗിക്കുന്നതും പെരിയ നമ്പിയുടെ മാത്രം കൈവശം ഇരിക്കുന്നതുമായ ആഭരണ ശേഖരത്തിലാണ് തിരിമറി നടന്നായി കണ്ടെത്തിയത്. സ്വര്‍ണ്ണപ്പൂക്കളുള്ള ജമന്തിമാലയില്‍ കോര്‍ത്ത സ്‌ഫടിക കല്ല്, മാണിക്യമാലയിലെ മരതകം, 212 വജ്രക്കല്ല് പതിച്ച ലോക്കറ്റിലെ ഒന്‍പത് വജ്രക്കല്ല്, സ്വര്‍ണ്ണ കിരീടത്തില്‍ പതിച്ച മാണിക്യക്ക്ല്ല് തുടങ്ങി അമൂല്യമായ ഒട്ടേറെ ഇനങ്ങള്‍ കാണാതായി. 2013നും 16 നും ഇടക്കുള്ള കാലയളവിലാണ് ഇത് നഷ്‌ടപ്പെട്ടതെന്നും സൂചനയുണ്ട്. വിദഗ്ധ പരിശോധനയില്‍ ഒന്‍പത് വജ്രക്കല്ലുകള്‍ക്ക് മാത്രം 22 ലക്ഷം രൂപയോളം വിലവരും. പുരാവസ്തു മൂല്യം കണക്കാക്കിയാല്‍ ഇത് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.

ഇഎഫ് നിലവറകളില്‍ സൂക്ഷിച്ച അമൂല്യ നിധികളില്‍ ചിലതാണ് നഷ്‌ടമായത്. മുതല്‍പടി കണക്കെടുപ്പും അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.