തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മോഷണശ്രമം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. കൂട്ടുപ്രതിയെ മല്‍പ്പിടത്തിലൂടെ പൊലീസ് കീഴടക്കി. തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ഞായറാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം. പൂട്ടിയിട്ട വീട്ടില്‍ മോഷണശ്രമം നടക്കുന്നതറിഞ്ഞ് അയല്‍ക്കാര്‍ കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

പിടികൂടാനുളള ശ്രമത്തിനിടെ കയ്യിലുളള ആയുധമുപയോഗിച്ച് പൊലീസിനെ ആക്രമിച്ച് കള്ളന്‍ ഓടി രക്ഷപ്പെട്ടു. വീട്ടിനകത്ത് ഒരാള്‍കൂടെയുണ്ടെന്ന നിഗമനത്തില്‍ കൂടുതല്‍ പൊലീസെത്തി വാതില്‍ വെട്ടിപ്പൊളിച്ച് നടത്തിയ തെരച്ചിലിലാണ് മലയിന്‍കീഴ് സ്വദേശി ഷാജിയെ മല്‍പ്പിടത്തിലൂടെ കീഴടക്കിയത്. നിരവധി മോഷണകേസുകളില്‍ പ്രതിയാണ് ഷാജി. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത് നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ ജനാര്‍ദ്ദനന്‍ എന്നയാളാണെന്നും പിടികൂടി. നേരത്തെ മോഷണക്കേസുകളില്‍ ജയില്‍ശിക്ഷയനുഭവിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാവുന്നത്. പോസ്റ്റല്‍വകുപ്പില്‍ നിന്ന് വിരമിച്ച അന്നമ്മയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവര്‍ ചെന്നൈയിലുളള മകളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുളളവര്‍ വീട്ടിലെത്തി തെളിവെടുത്തു. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.