Asianet News MalayalamAsianet News Malayalam

ബെല്‍ജിയത്തെ കറുത്ത കുതിരകളാക്കിയതിന് പിന്നിലെ ശക്തികേന്ദ്രം; തിയറി ഹെന്‍ട്രി ഉള്ളപ്പോള്‍ ഫ്രാന്‍സും വീഴും

  • ഹസാര്‍ഡിനെയും ലുക്കാക്കുവിനെയും ഡി ബ്രൂയിനെയും ഒന്നാന്തരം ഫിനിഷറാക്കി മാറ്റിയതില്‍ ഹെന്‍ട്രിയുടെ തിയറിക്കുള്ള പങ്ക് വലുതാണ്
thierry henry belgium fifa 2018
Author
First Published Jul 7, 2018, 1:44 PM IST

മോസ്കോ: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടം അവസാനിക്കുമ്പോള്‍ വമ്പന്‍മാരില്‍ ഏറിയപങ്കും നാട്ടിലെത്തി. ലോക ചാമ്പ്യന്‍മാരായെത്തിയ ജര്‍മനി ആദ്യ റൗണ്ടില്‍ പരാജയമേറ്റുവാങ്ങിയപ്പോള്‍ അര്‍ജന്‍റീനയും സ്പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടര്‍ കടന്നില്ല. കിരീടം നേടിയിട്ടുള്ളവരുടെ പട്ടികയിലുണ്ടായിരുന്ന ഉറുഗ്വയാകട്ടെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ കാലിടറി വീണു.

ലോകകപ്പ് മാമാങ്കത്തില്‍ ഏറ്റവും കൂടുതല്‍ വിജയിച്ചിട്ടുള്ള ബ്രസീലിനെയായിരുന്നു പിന്നീട് ദുരന്തം കാത്തിരുന്നത്. വീറോടെ കളിച്ച ബെല്‍ജിയത്തിന്‍റെ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ കാനറിപ്പട മലര്‍ന്ന് വീണു. കണ്ണീരണിഞ്ഞ് നെയ്മറും കുടീന്യോയുമെല്ലാം മെസിയും ക്രിസ്റ്റ്യാനോയും നടന്നകന്ന അതേ വഴികളിലൂടെ തിരിച്ചു പോകുകയാണ്.

റഷ്യന്‍ ലോകകപ്പില്‍ പെരുമയ്ക്കൊത്ത പ്രകടനം ഇവര്‍ക്ക് കാഴ്ചവയ്ക്കാനായോ എന്ന ചോദ്യം ബാക്കിയാകുമ്പോള്‍ ഇതുവരെയുള്ള കണക്കെടുപ്പില്‍ ഗംഭീര വിജയം നേടിയ ടീമുകള്‍ ഫ്രാന്‍സും ബെല്‍ജിയവുമാണ്. ജര്‍മ്മനിയെ തകര്‍ത്ത മെക്സിക്കോയും അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ ഐസ് ലാന്‍ഡും ബ്രസീലിന്‍റെ ചിറകരിഞ്ഞ സ്വിറ്റ്സര്‍ലാന്‍ഡുമെല്ലാം നാട്ടിലെത്തിയപ്പോള്‍ റഷ്യയിലെ കറുത്ത കുതിരകള്‍ ബെല്‍ജിയം തന്നെ.

ആദ്യ മത്സരം മുതല്‍ ചാമ്പ്യന്‍ ടീമിനൊത്ത കളിയാണ് ഹസാര്‍ഡും സംഘവും പുറത്തെടുക്കുന്നത്. ഒരു ദശകത്തിലേറെയാണ് ലോക റാങ്കിംഗില്‍ മുന്നിലുള്ള ബെല്‍ജിയത്തിന് പക്ഷെ ഇതുവരെയും ലോകകപ്പില്‍ മികവ് തെളിയിക്കാനായിട്ടില്ല.എന്നാല്‍ ഇക്കുറി കണക്ക് കൂട്ടി തന്നെയാണ് ബെല്‍ജിയം പോരാളികള്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം മത്സരത്തില്‍ തന്നെ അവരത് പ്രഖ്യാപിക്കുകയും ചെയ്തു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെയും പ്രീ ക്വാര്‍ട്ടറില്‍ പിന്നില്‍ നിന്ന ശേഷം ജപ്പാനെ മലര്‍ത്തിയടിച്ചതും ബ്രസീലിനെതിരായ ഗംഭീര ജയവുമെല്ലാം ബെല്‍ജിയത്തിന്‍റെ പടപ്പുറപ്പാട് വിളിച്ചറിയിക്കുന്നതാണ്. ബ്രസീലിനെ നിഷ്പ്രഭമാക്കിയ പ്രകടനത്തോടെ ബെല്‍ജിയത്തിന്‍റെ ആക്രമണ ഫുട്ബോളെന്ന തന്ത്രങ്ങളുടെ പിന്നിലാരാണെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ആ ചോദ്യം ചെന്ന് നില്‍ക്കുന്നത് ഫ്രാന്‍സിന്‍റെ വിഖ്യാത മുന്നേറ്റക്കാരന്‍ തിയറി ഹെന്‍ട്രിയിലാണ്.

ഹസാര്‍ഡിനെയും ലുക്കാക്കുവിനെയും ഡിബ്രയാനെയും ഒന്നാന്തരം ഫിനിഷറാക്കി മാറ്റിയതില്‍ ഹെന്‍ട്രിയുടെ തിയറിക്കുള്ള പങ്ക് വലുതാണ്. ലോകകപ്പ് ലക്ഷ്യമിട്ട ബെല്‍ജിയം അധികൃതര്‍ ആദ്യം തന്നെ പാളയത്തിലെത്തിച്ചത് ഫ്രാന്‍സിന്‍റെ വിഖ്യാത ഫിനിഷറെയായിരുന്നു. 2016 ല്‍ അസിസ്റ്റന്‍റ് പരിശീലകനായി ഹെന്‍ട്രി വണ്ടിയിറങ്ങിയതുമുതല്‍ ബെല്‍ജിയത്തിന്‍റെ മുന്നേറ്റത്തെ ലോകശക്തികള്‍ ഭയപ്പെടുകയാണ്.

ഫുട്ബോള്‍ ഇതിഹാസമായ തിയറി ഹെന്‍ട്രിയുടെ സാന്നിധ്യമാണ് തങ്ങളുടെ ശക്തിയെന്ന് ലുക്കാക്കു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ പോരാട്ടങ്ങള്‍ക്കിടയില്‍ അവസരങ്ങളെ എങ്ങനെ മുതലാക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടെന്നും ലുക്കാക്കു പറഞ്ഞു. മാതാപിതാക്കളുടെ വാക്കുകള്‍ പോലും ഇതുപോലെ കേട്ടിട്ടില്ലെന്നാണ് തിയറി ഹെന്‍ട്രിയോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് മിഷി ബാത്ഷുവായ് നേരത്തെ അഭിപ്രായപ്പെട്ടത്.

ബ്രസീലിനെയും തകര്‍ത്തതോടെ കന്നി കിരീടനേട്ടത്തിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ. പക്ഷെ സെമിയില്‍ മറികടക്കാനുള്ളത് വിഖ്യാതമായ ഫ്രഞ്ച് പോരാളികളെയാണ്. കാല്‍പന്തുലോകത്തെ മാന്ത്രികനായ മിശിഹയെ കരയിച്ച ഫ്രാന്‍സിനെ വീഴ്ത്തുക ബെല്‍ജിയത്തിന് എളുപ്പമാകില്ല.

എംബാപ്പയും ഗ്രീസ്മാനും പോഗ്ബയും മുന്നില്‍ നിന്ന് പട നയിക്കുമ്പോള്‍ കുരുക്ഷേത്ര യുദ്ദത്തിലെ കൃഷ്ണന്‍റെ സ്ഥാനത്താണ് ഹെന്‍ട്രി. ജയിക്കാനുള്ള തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഹെന്‍ട്രിയുള്ളപ്പോള്‍ ആരുടെ മുന്നിലും തങ്ങള്‍ തലകുനിക്കില്ലെന്നാണ് ബെല്‍ജിയത്തിന്‍റെ പ്രഖ്യാപനം തന്നെ. എന്തായാലും ഈ ലോകകപ്പില്‍ ബെല്‍ജിയം അത്ഭുതം കാട്ടിയാല്‍ തിയറി ഹെന്‍ട്രിയുടെ പേരിന്‍റെ മാറ്റ് ലോകകപ്പോളം ഉയരുമെന്നുറപ്പാണ്.

Follow Us:
Download App:
  • android
  • ios