തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ഇത് സംബന്ധിച്ച് 1952ലെ ഉത്തരവില്‍ ഭേതഗതി വരുത്തണമെന്നും അജയ് തറയില്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആര്‍ക്കും പ്രവേശനം അനുവദിക്കണം. ഇതിന് ബോര്‍ഡിന്റെ പിന്തുണ പ്രതീക്ഷിക്കുന്നു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇന്ന് പ്രവേശനം അനുവദിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കും ഹിന്ദുമതവിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ്. ക്ഷേത്ര ആരാധനയിലും വിഗ്രഹ ആരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രങ്ങളില്‍ ആരാധനയ്‌ക്കെത്താറുണ്ട്. 

അതുകൊണ്ട് തന്നെ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനമില്ലെന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് പ്രസക്തിയില്ലെന്നും അജയ്തറയില്‍ പറയുന്നു. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം പരോക്ഷമായ മതപരിവര്‍ത്തനമാണ്. ഇത്തരത്തില്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ല. അതുകൊണ്ട് ഉത്തരവില്‍ തിരുത്ത് വരുത്തണമെന്നും അജയ്തറയില്‍ ആവശ്യപ്പെടുന്നു.