കല്ലേറിൽ ക്ലീനർ മരിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
- മേട്ടുപ്പാളയം സ്വദേശിയാണ് മരിച്ചത്
- ലോറി ഡ്രൈവര്‍ക്ക് പരിക്ക്
പാലക്കാട്: കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെ സമരാനുകൂലികൾ നടത്തിയ കല്ലേറിൽ ക്ലീനർ മരിച്ചു. തമിഴ്നാട് സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ രണ്ടുമണിയോടെ വാളയാർ ചെക്പോസ്റ്റിന് സമീപമാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. പതിനഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മുബാറക് ബാഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായി, പച്ചക്കറി ലോറികൾ തിങ്കളാഴ്ചമുതൽ സർവ്വീസ് നിർത്തണമെന്ന് നേരത്തെ ലോറി ഉടമകളുടെ സംഘടനകൾ നിർദ്ദേശം നൽകിയിരുന്നു. സമരാനുകൂലിളാണ് ആക്രമിച്ചതെന്ന് ലോറി ഉടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ അക്രമം നടത്തയിവർക്ക് സംഘടനയുമായി ബന്ധമില്ലെന്ന നിലപാടിലാണ് ലോറി ഉടമകളുടെ സംഘടന. അതിർത്തിയിലെ ലോറി ഉടമകളിൽനിന്നും ഡ്രൈവർമാരിൽ നിന്നും വിവരങ്ങളെടുത്ത് അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.