അവകാശത്തെച്ചൊല്ലി തർക്കം നടക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ കേസെടുത്തു.
തൃശൂർ: അവകാശത്തെച്ചൊല്ലി തർക്കം നടക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് 120 പേർക്കെതിരെ കേസെടുത്തു. ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ച്ചയാണിതെന്നും കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.
മുപ്പതോളം ഓർത്തഡോക്സ് വിഭാഗക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പൊലീസ്. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ഇരു വിഭാഗങ്ങൾ തമ്മിൽ രാത്രി രൂക്ഷമായ കല്ലേറ് നടന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി.ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
