കേരളം ഞെട്ടിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം - കേസിന്റെ നാള്‍വഴികളിലൂടെ
2014 ഏപ്രില്‍ 16.
പകല്‍ 12.30നാണ് നിനോ മാത്യു ആറ്റിങ്ങല്‍ ആലംകോടുളള ലിജീഷിന്‍റെ വീടായ തുഷാരത്തില്‍ എത്തുന്നത്. ഓമനയെയും സ്വാസ്തികയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ലിജീഷിന്റെ വരവിനായി അര മണിക്കൂര് അവിടെ കാത്തിരുന്നു. ലിജീഷിന്‍റെ നിര്‍ണായക മൊഴിയിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. സംഭവ ദിവസം വൈകീട്ട് കുഴിവിളയിലെ വീട്ടില്‍ വച്ച് നിനോ മാത്യു പിടിയിലായി.
നിനോ മാത്യുവിന്‍റെ മൊബൈല്‍ പിടിച്ചെടുത്ത പൊലീസ് അനുശാന്തിയുമായുള്ള അവിഹിതബന്ധത്തിന്‍റെ തെളിവുകള്‍ കണ്ടെത്തി. കൃത്യം നടത്തി രക്ഷപ്പെടാന്‍ വീടിന്റെ പല കോണുകളില്‍ നിന്നും സ്വയം എടുത്തയച്ച ദൃശ്യങ്ങളും അനുശാന്തിയെ കുടുക്കി. അന്നു തന്നെ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുമായി. തൊട്ടടുത്ത ദിവസം നിനോ മാത്യുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളും പ്രതികള്‍ തമ്മിലുളള വഴിവിട്ട ബന്ധം തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും കണ്ടെത്തി.
2014 ജൂലൈ 11
അന്വേഷണത്തിനൊടുവില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2015 ഒക്ടോബര്‍ 12
കേസിന്‍റെ വിചാരണ നടപടികള്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. നിനോ മാത്യു സൂക്ഷിച്ച രഹസ്യ ദൃശ്യങ്ങള്‍ അടച്ചിട്ട കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തെളിവായി സ്വീകരിച്ചത്.
2016 ഏപ്രില്‍ 15
സംഭവം നടന്ന് രണ്ടുവര്‍ഷം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധിയിന്മേലുള്ള വാദവും നടന്നു.