സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് ടിപി രാമകൃഷ്ണൻ.
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാർ നിലപാട് വ്യക്തമാണെന്ന് ഇടത് മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ. നഷ്ടപ്പെട്ടത് ഒരു തരി പൊന്നാണെങ്കിലും അത് വീണ്ടെടുക്കുമെന്നും സംഭവത്തിൽ കർശന നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കടകംപള്ളിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ദേവസ്വം ബോർഡിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അന്വേഷണത്തിൽ പുറത്തുവരും. ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ എം ഷാജിയുടെ പ്രസ്താവന കേരളത്തിൽ ഭിന്നത പരത്താനാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. ലീഗിനും ഇതേ നിലപാട് ആണോ എന്ന് അറിയണം. കെ എം ഷാജിയുടെ പ്രസ്താവന ലീഗ് നിലപാട് ആണോ എന്ന് വ്യക്തമാക്കണം. കേരളത്തിൻ്റെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാൻ ഇട വരുത്തുന്ന നിലയിൽ പലപ്പോഴും പ്രതികരിക്കുന്നു. മതമാണ് പ്രശ്നം എന്ന് പറഞ്ഞ് ഭിന്നത വരുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടി ആകണമെന്ന കെഎം ഷാജിയുടെ പ്രസംഗം വിവാദമായിരുന്നു.
കെഎം ഷാജിയുടെ പ്രതികരണം
സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാൽ വർഗീയവാദിയാകുമെങ്കിൽ താനും വർഗീയവാദിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയുടെ പ്രതികരണം. സുന്നിയാവാൻ തനിക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗ് സാമുദായിക സംഘടന മാത്രമല്ല ന്യൂനപക്ഷ സംഘടന കൂടിയാണെന്നും ഷാജി പറഞ്ഞു. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടി ആകണമെന്ന പ്രസംഗം വിവാദമായതോടെയാണ് പ്രതികരണം.



