ചെറുവാഹനങ്ങള്‍ക്ക് ചുരത്തില്‍ ഇതുവരെ വിലക്കില്ലായിരുന്നു

വയനാട്: താമരശേരി ചുരം ഇടിഞ്ഞ് അപകടവാസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി. ജോസാണ് ഉത്തരവിറക്കിയത്. കെ.എസ്.ആര്‍.ടി.സി ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തുമെങ്കിലും മറ്റൊരു വാഹനവും കടത്തിവിടില്ല. ചെറുവാഹനങ്ങള്‍ക്ക് ചുരത്തില്‍ ഇതുവരെ വിലക്കില്ലായിരുന്നു. ഇതാണ് കലക്ടര്‍ ഇടപെട്ട് തടഞ്ഞത്. 

ഇതോടെ വയനാട്ടിലേക്കും തിരിച്ചും സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്നവര്‍ കൂടുതല്‍ ദുരിതത്തിലാകും. ചുരം ചിപ്പിലി തോടിന് സമീപം അപകടാവസ്ഥയിലാണെന്നും ഗതാഗതം തുടര്‍ന്നാല്‍ വന്‍അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കെ.എസ്.ആര്‍.ടി.സി കോഴിക്കോട് നിന്നും സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നും ചിപ്പിലിത്തോട് വരെ സര്‍വീസ് നടത്തും.

 ചുരം അപകടത്തിലായ ഭാഗം വഴി യാത്രക്കാര്‍ 300 മീറ്റര്‍ നടന്ന് ഇരുഭാഗങ്ങളിലുമുള്ള ബസുകളില്‍ കയറണം. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്താന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു.