ചെറുപ്പകാലത്തെ സ്വപ്നം സാക്ഷാത്ക്കരിച്ചതായി മാര്‍വിയ

ലാഹോര്‍: പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ വാര്‍ത്താ അവതാരികയാണ് മാര്‍വിയ മലൈക. കഴിഞ്ഞ മാസമാണ് പാക്കിസ്ഥാനിലെ ഒരു സ്വകാര്യ ചാനലില്‍ മാര്‍വിയ വാര്‍ത്ത അവതാരക ജീവിതം ആരംഭിച്ചത്. ഇതുവരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് മാര്‍വിയെ തേടിയെത്തിയിട്ടുള്ളത് എന്നാല്‍ മാര്‍വികയ്ക്ക് ഇത് സ്വപ്നസാക്ഷാത്ക്കാരമാണ്. തന്‍റെ ചെറുപ്പകാലത്തെ സ്വപ്നം സാക്ഷാത്ക്കരിച്ചതായാണ് മാര്‍വിയ പറയുന്നത്.

ട്രാന്‍സ്ജെന്‍റര്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസത്തിന്‍റെയും ജോലിയുടെയും കാര്യത്തില്‍ വളരെ പിന്നിലാണെന്നും രാഷ്ട്രീയ നിലപാടുകളില്‍ വേണ്ടത്ര ശകതരല്ലെന്നുമാണ് താന്‍ കരുതിയതെന്നും അതുകൊണ്ട് തന്നെ തന്‍റെ കമ്മ്യൂണിറ്റിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നന്നും മാര്‍വിയ പറയുന്നു.

പാക്കിസ്ഥാനിലെ പല ട്രാന്‍സ്‍ജെന്‍റര്‍ കമ്മ്യൂണിറ്റിയില്‍പ്പെടുന്നവരും ജീവിക്കാനായി തെരുവുകളില്‍ പാട്ടുപാടുകയും ഡാന്‍സുകളിക്കുകയും ചിലര്‍ വേശ്യാവൃത്തി തെരഞ്ഞെടുക്കുന്നതായും മാര്‍വിയ പറയുന്നു. എന്നാല്‍ മാര്‍വിയ തന്‍റെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റാകുകയായിരുന്നു. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസം മുഴുമിപ്പിക്കാന്‍ പണം കണ്ടെത്തിയത് മേക്ക്അപ്പ് ആര്‍ട്ടിസ്റ്റായുള്ള ജീവിതത്തിലൂടെയായിരുന്നു. മാര്‍വിയയുടെ ജീവിതം തന്നെയാണ് കൊഹിനൂര്‍ ന്യൂസ് സെലക്ഷന്‍ പാനലിനെ സ്വാധിനിച്ചതും.