ബാംഗ്ലൂർ മൈസൂർ ഹൈവേയിൽ ഇരുന്നൂറിലധികം മരങ്ങൾ വെട്ടിമാറ്റി; പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധത്തിലേക്ക്
- വെട്ടിമാറ്റിയത് ഇരുനൂറിലധികം മരങ്ങൾ
- പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്
കർണാടക: ബാംഗ്ലൂർ - മൈസൂർ ഹൈവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുന്നൂറിലധികം മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ പരിസ്ഥിതി സ്നേഹികൾ കർണാടകയിൽ പ്രക്ഷോഭത്തിലേക്ക്. നാലര കിലോമീറ്റർ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മരങ്ങൾ വെട്ടിക്കളഞ്ഞത്. ഇതിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ശ്രമം. വനംവകുപ്പിന്റെ അറിവോട് കൂടിയാണ് ഈ നിർബന്ധിത മരം മുറിക്കൽ നടന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
നാൽപത് വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് പരിസ്ഥിതി പ്രവർത്തകനായ വിജയ് നിഷാന്ത് പറയുന്നു. മൈസൂരിലെയും ബാംഗ്ലൂരിലെയും ജനങ്ങൾ ഇക്കാര്യത്തിൽ ഒന്നായി നിന്ന് പൊരുതേണ്ടതുണ്ട്. വികസനം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി നാശം എന്നാണോ എന്നും ഇവർ ചോദിക്കുന്നു. വെട്ടിമാറ്റിയ മരങ്ങൽക്ക് പകരം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടില്ല. പല വർഗത്തിൽ പെട്ട വൃക്ഷങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ അധികൃതർ രണ്ടാമതൊന്ന് ആലോചിക്കേണ്ടതാവശ്യമാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.