ത്രിപുര മുന്‍മുഖ്യന്ത്രി മണിക് സര്‍ക്കാര്‍ ഇനിമുതല്‍ സി.പി.എം. പാര്‍ട്ടി ഓഫീസില്‍ താമസിക്കും ഇരുപത് വര്‍ഷമായി ത്രിപുര മുഖ്യമന്ത്രിയായിരുന്നു മണിക് സര്‍ക്കാര്‍

അഗര്‍ത്തല: രണ്ടു പതിറ്റാണ്ടിനുശേഷം ത്രിപുരയുടെ മുഖ്യമന്ത്രി കസേര വിട്ടിറങ്ങിയ മണിക് സര്‍ക്കാര്‍ ഇനി സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫിസില്‍ താമസിക്കും. ഇന്നലെ വരെ അദ്ദേഹം താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ മാര്‍ക്സ് ഏംഗല്‍സ് സരണിയില്‍ നിന്നും അരകിലോമീറ്റര്‍ മാത്രമകലെയുളള സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലെ ഒറ്റമുറിയിലാണ് അദ്ദേഹം ശിഷ്ടകാലം ചെലവിടുക. പാര്‍ട്ടി ഓഫീസില്‍ നിന്നുതന്നെയാകും ഭക്ഷണവും. ഔദ്ദോഗിക വസതിയില്‍ നിന്നും മണിക് സര്‍ക്കാര്‍ തന്റെ പുസ്തകങ്ങളും, വസ്ത്രങ്ങളുമെല്ലാം പാര്‍ട്ടി ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

അദ്ദേഹത്തോടെപ്പം ഭാര്യ പാഞ്ചാലി ഭട്ടാചാര്യയും പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറിയിട്ടുണ്ട്. മണിക് സര്‍ക്കാര്‍ - പാഞ്ചാലി ദമ്പതികള്‍ക്ക് മക്കളില്ല. മണിക് സര്‍ക്കാരിന്റെ പക്കലുളള മാര്‍ക്സ് സാഹിത്യ സംബന്ധിയായ പുസ്തകങ്ങള്‍ പാര്‍ട്ടി ഓഫീസിലെ ലൈബ്രറിക്കും അഗര്‍ത്തലയിലെ ബിചന്ത്ര കേന്ദ്ര ലൈബ്രറിക്കും നല്‍കും. ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ പൂര്‍വിക സ്വത്തായി 900 ചതുരശ്ര അടി വീട് മണിക് സര്‍ക്കാരിന് സ്വന്തമായുണ്ട്. ഇവിടെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളാണ് താമസിക്കുന്നത്.

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രനായ, അഴിമതികറപുരളാത്തയാളെന്ന വ്യക്തിത്വത്തിനുടമയായ മണിക് സര്‍ക്കാര്‍ കഴിഞ്ഞ 20 വര്‍ഷമായി ത്രിപുരയുടെ മുഖ്യമന്ത്രിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 25 വര്‍ഷമായി തുടര്‍ന്ന ഇടതുപക്ഷഭരണം അവസാനിപ്പിച്ച് ബി.ജെ.പി. സഖ്യം ത്രിപുരയില്‍ അധികാരത്തലെത്തിയിരുന്നു. '93 ലെ രാഷ്ട്രപതി ഭരണശേഷം അധികാരത്തിലെത്തിയ ഇടതുപക്ഷ മുഖ്യമന്ത്രി ദശരഥ് ദേബില്‍ നിന്നാണ് 1998 മാര്‍ച്ച് 11 നായിരുന്നു മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിപദം ഏറ്റെടുത്തത്.