തിരുവനന്തപുരം: അമ്പലമുക്കില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി കത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വഴിത്തിരിവായി ആത്മഹത്യകുറിപ്പ്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ച ദീപയുടേത് എന്നു പറയപ്പെടുന്ന ഒരു ആത്മഹത്യകുറിപ്പ് ബന്ധുക്കള്‍ രംഗത്ത് എത്തിക്കുന്നത്. തനിക്ക് അസുഖമാണ് എന്നും മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഇതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണ് എന്നും ഇത് എന്‍റെ സ്വന്തം കൈപ്പടയില്‍ എഴുതിയാതാണ് എന്നുമാണ് കുറിപ്പില്‍ പറയുന്നത്. 

കിടപ്പുമുറിയിലെ അലമാരയില്‍ നിന്നാണ് ഈ കുറിപ്പുകിട്ടിയത് എന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ ആത്മഹത്യക്കുറിപ്പു പോലീസ് തള്ളിക്കളഞ്ഞു. മകന്‍ അക്ഷയ് ദീപയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു എന്നാണ് കേസ്. കുടുംബം ഈ കത്ത് മുമ്പ് എങ്ങും ഹാജരാക്കാതെ ഇപ്പോള്‍ ഹാജരാക്കിയത് പ്രതിയേ രക്ഷിക്കുക എന്ന ഉദ്ദേശത്തിലും കേസ് വഴിതിരച്ചു വിടാനും മാത്രമാണ് എന്നു പറയുന്നു.

പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കത്ത് ഇനി നിലനില്‍ക്കില്ല എന്നും നിയമവിദഗ്ധരും പറയുന്നു. അമ്മയെ എങ്ങനെയാണു കൊലപ്പെടുത്തിയത് എന്ന് അക്ഷയ് തന്നെ പോലീസിനോടു പറഞ്ഞിരുന്നു. അപ്പോഴൊന്നു പുറത്തുവരാത്ത കത്ത് ഇപ്പോള്‍ പുറത്തു വന്നത് അക്ഷയ്ക്കു കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദനം ഏറ്റു എന്നും പോലീസിനു നേരെ നടപടിയുണ്ടായേക്കും എന്നും വാര്‍ത്ത വന്നതിനു ശേഷമാണ്. 

പോലീസ് അക്ഷയ് അശോകിനെ എണീറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പുമായി രംഗത്ത് വന്നത് എന്നും പറയുന്നു.