വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്റെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങളും പുറത്തുവിട്ടു. ഏറ്റവും പുതിയ വിവരങ്ങളില്‍ ഹോട്ടല്‍ വ്യവസായങ്ങളുടേയും റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളുടേയും മാത്രം ആസ്തി പ്രകാരം 1.4 ബില്യണ്‍ ഡോളറുമാണ് വരിക. വൈറ്റ് ഹൗസിലെ താമസത്തിനിടയിലും തന്റെ വ്യവസായങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

98 പേജുകളുള്ള റിപ്പോര്‍ട്ടില്‍ തന്‍റെ സര്‍ക്കാര്‍ പദവികളും മറ്റ് വ്യവസായങ്ങളും അടക്കം 565 വ്യത്യസ്ത പദവികളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ മോര്‍ഡ്‌ഗേജിന്റെ 315 ദശലക്ഷം ഡോളറിന്റെ വായ്പയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ 71ാം പിറന്നാള്‍ ദിനത്തില്‍ ബുധനാഴ്ച്ചയാണ് ഈ രേഖയില്‍ ഒപ്പു വച്ചത്. 

പാം ദ്വീപില്‍ മാര്‍ ആ ലാഗോ റിസോര്‍ട്ടുകളില്‍ നിന്നും മാത്രം 37 ദശലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്‍റ് ആയതിന് പിന്നാലെ ആദ്യമാസങ്ങളില്‍ ട്രംപി ഇവിടെ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ ചൈനീസ് പ്രസിഡന്റിനേയും ജപ്പാന്‍ പ്രധാനമന്ത്രിയേയും സ്വീകരിച്ചത് ഈ ഹോട്ടലില്‍ ആയിരുന്നു. ഇത് ഹോട്ടലുകളുടെ വ്യാപാരത്തിന് കാര്യമായ മാറ്റമുണ്ടാക്കിയെന്നാണ് കരുതുന്നത്. 

സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ 10 ബില്യണ്‍ ഡോളറിന്റെ മൊത്തം ആസ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ആസ്തി എത്രയാണെന്ന് വൈറ്റ് ഹൗസ് പുറത്തിവിട്ടിട്ടില്ല. റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ശരിയായ വരുമാനം, നികുതി നിരക്ക് എന്നിവയൊന്നും വ്യക്തമാക്കിയിട്ടില്ല. 2016 മേയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 1.5 ബില്യണ്‍ ഡോളറായിരുന്നു വരുമാനം കാണിച്ചിരുന്നത്.