വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണ്‍. ഒരു മതവിഭാഗത്തെ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ല. ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാണ് നിര്‍മ്മിക്കേണ്ടതെന്നും ഹിലരി ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കുന്ന പ്രസിഡന്റ് ആയിരിക്കും താനെന്നു ഹിലരി ക്ലിന്റണ്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. യുവജനങ്ങള്‍ക്ക് കൂടുതല്‍ അവരങ്ങളുണ്ടാക്കുകയും നല്ല ജോലികള്‍ സൃഷ്ടിക്കുകയും ഉയര്‍ന്ന വേതനം ഉറപ്പുവരുത്തുകയുമാണ് തന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നെന്ന് ഹിലരി പറഞ്ഞു.

ട്രംപിന്റെ കീഴില്‍ അമേരിക്കയിലെ ആണവായുധങ്ങള്‍ സുരക്ഷിതമല്ലെന്നും ഹിലരി വ്യക്തമാക്കി. ഒരു ട്വീറ്റ് കൊണ്ട് പ്രകോപിതനാവുന്ന വ്യക്തിയുടെ കൈകളില്‍ ആണവായുധം എത്രമാത്രം സുരക്ഷിതമായിരിക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും ഹിലരി ചോദിച്ചു.