പുലര്‍ച്ചെ 4.45 ഓടെ ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. 

നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് പൂനെയില്‍ നിന്ന് തൃപ്തി ദേശായി അടക്കം ആറ് സ്ത്രീകള്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ശരണം വിളിച്ചുള്ള പ്രതിഷേധം അരങ്ങേറുകയാണ്.

പുലര്‍ച്ചെ 4.45 ഓടെ ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിക്ക് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. വിമാനം എത്തിയതോടെ ഇവര്‍ ശരണം വിളിച്ചുള്ള പ്രതിഷേധം തുടങ്ങി. ഇതോടെയാണ് തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതായത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ വാഹനം സജ്ജീകരിച്ചിട്ടില്ല. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് തൃപ്തിയെ വിമാനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അതേസമയം സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്നും വിമാനത്തില്‍ വെച്ച് ത‍ൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു. 4.45 ഓടെ വിമാനത്തിലെത്തിയ തൃപ്തിക്ക് ഇതുവരെ സ്വന്തമായി വാഹന സംവിധാനം സജ്ജീകരിക്കാന്‍ സാധിച്ചിട്ടില്ല. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ തൃപ്തിയെ കൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ തൃപ്തി ദേശായിയെ അറിയിച്ചിട്ടുണ്ട്.