താൻ ഒരു ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമുള്ള വാർത്ത തെറ്റാണെന്ന് തൃപ്തി ദേശായി. തനിക്കതിരെ അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃപ്തി ദേശായി.

മുംബൈ: താൻ ഒരു ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമുള്ള വാർത്ത തെറ്റാണെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തനിക്കതിരെ അത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി ശബരിമല ദര്‍ശിക്കാനായി തൃപ്തിയും സംഘവും കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തി എങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയും ശബരിമല വിഷയത്തിലെ നിലപാട് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 17 മണിക്കൂറുകളോളം നെടുമ്പാശേരിയില്‍ നിലയുറപ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. മടങ്ങുന്നതിന് മുമ്പെ മാധ്യമപ്രവര്‍ത്തകരെ കണ്ട തൃപ്തി അയ്യപ്പന്‍റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികൾ ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരിൽ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ന്യായീകരിക്കാനാകുന്നതെന്നും അവര്‍ ചോദിച്ചു. തൽക്കാലം മടങ്ങുകയാണെന്നും എന്നാൽ തിരികെ വരുമെന്നും തൃപ്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.