കൊച്ചി: സുനാമി ദുരന്തം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇന്നും ഒരു തിരയുയര്‍ന്നാല്‍ ഭീതിയോടെ കുഞ്ഞുങ്ങളെയും കൊണ്ട് അഭയാര്‍ഥി ക്യാമ്പ് തേടി ഓടുകയാണ് എടവനക്കാട് അണിയല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍. അഞ്ച് ജീവനുകളാണ് 2004 ലെ സുനാമിയില്‍ പൊലിഞ്ഞത്. സുനാമി ഫണ്ടായി 12 കോടി ലഭിച്ചിട്ടും കടല്‍ ഭിത്തിയും തീരദേശ റോഡ് നിര്‍മാണവും ഇതുവരെയായും നടന്നില്ല.
വര്‍ഷങ്ങള്‍ക്കിപ്പും ഓഖി ചുഴലിക്കാറ്റ് വന്നപ്പോഴും കടല്‍ ആര്‍ത്തലച്ച് കരവിഴുങ്ങി. ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇന്നും കടല്‍ ഭിത്തിയും പുലിമുട്ടും ഇവിടില്ല. സുനാമിക്കാലം മുതല്‍ പറയുന്നതാണ് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് എന്നാല്‍ ഇതുവരെ അത് നടന്നില്ല. അടിയന്തിരമായി ആവശ്യമായ പുലിമുട്ടും സീവാളും റോഡും വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒന്നും നടന്നില്ലെന്നും നാട്ടുകാരനായ ഉണ്ണികൃഷ്ണന്‍ പരാതിപ്പെട്ടു.
പന്ത്രണ്ട് കോടി രൂപയാണ് അണിയല്‍ ഉള്‍പ്പെടുന്ന എടവനക്കാട് പഞ്ചായത്തിന് സര്‍ക്കാരിന്റെ സുനാമിഫണ്ട് ലഭിച്ചത്. പുനര്‍നിര്‍മിച്ച 475 വീടുകളില്‍ മുക്കാല്‍ പങ്കും പണിതത് സന്നദ്ധ സംഘടനകളാണ്. ചെലവാക്കേണ്ട പണം മറ്റിടങ്ങളിലേക്ക് വകമാറ്റിയെന്നാണ് ആരോപണം
എന്നാല്‍ സുനാമി ഫണ്ട് എങ്ങനെ ചെലവാക്കണമെന്ന് ഗവണ്‍മെന്റ് പ്രതിനിധികള്‍ വന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇക്ബാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടക്ക് ചാപ്പക്കടവ് മുതല്‍ തെക്ക് അണിയല്‍ പുത്തന്‍ കടപ്പുറം വരെയുള്ള റോഡ് ഓഖിത്തിരയില്‍ മണ്ണുനിറഞ്ഞ് വഴിയടഞ്ഞു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാലും അടുത്ത തിര വീണ്ടും മണ്ണു കൊണ്ടുവന്നു റോഡു നിറയ്ക്കും.

