സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സൗദിയുടെ പുതിയ നയം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ ടെലിവിഷന്‍ അഭിമുഖം.

ജിദ്ദ: സ്‌ത്രീകള്‍ക്കും പുരുഷന് തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ പ്രഖ്യാപനം അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. പ്രഖ്യാപനങ്ങളെ സ്വദേശികളും പ്രവാസികളും സ്വാഗതം ചെയ്തു.

സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സൗദിയുടെ പുതിയ നയം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ ടെലിവിഷന്‍ അഭിമുഖം. സ്‌ത്രീക്ക് പുരുഷന് തുല്യമായ അവകാശങ്ങള്‍ ഉണ്ടായിരിക്കും. കറുത്ത പര്‍ദ്ദയും ശിരോവസ്‌ത്രവും നിര്‍ബന്ധമല്ല തുടങ്ങിയ പ്രഖ്യാപനങ്ങള്‍ രാജ്യത്തെ സ്വദേശികള്‍ സ്വാഗതം ചെയ്യുന്നു. സ്വദേശികള്‍ക്ക് പുറമേ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് കിരീടാവകാശിയുടെ വാക്കുകളെ നോക്കിക്കാണുന്നത്.

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദിയിലെ സ്‌ത്രീകള്‍ മറ്റു രാജ്യങ്ങളിലെ സ്‌ത്രീകളെ പോലെ ആയിരുന്നുവെന്നും പഴമയിലേക്കുള്ള തിരിച്ചു പോക്കാണ് ഇതെന്നും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു. സ്‌ത്രീകള്‍ക്ക് ഇനി വാഹനം ഓടിക്കാം, പുരുഷന്മാരെ പോലെ ജോലി ചെയ്യാം. മരണത്തിനു മാത്രമേ തന്റെ പരിഷ്കാരങ്ങളെ തടയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.