രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു; കാസർഗോഡ് നാളെ യു ഡി എഫ് ഹർത്താൽ
പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേശ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ജനങ്ങള്‍ സമാധാനമായി ജീവിച്ചിരുന്ന കല്യോട്ട് പ്രദേശത്ത് കഴിഞ്ഞ രണ്ട് മൂന്ന് മാസമായി സിപിഎം കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. സിപിഎമ്മിന്‍റെ കണ്ണൂര്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് കാസര്‍കോട് ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നേല്‍ പറഞ്ഞു.
കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേശിന്‍റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ശരത് ലാലിന്‍റഎ മൃതദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.