ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടിയ സംഭവത്തിൽ മരണം രണ്ടായി. കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ ആണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്.

തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞോടിയ സംഭവത്തിൽ മരണം രണ്ടായി. കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ ആണ് മരിച്ചത്. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു എന്നയാളും ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അമ്പത് വയസിലേറെ പ്രായമുണ്ട്. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുൻപ് വിവാദങ്ങളുമുണ്ടായിട്ടുണ്ട്.