കോട്ടയം: ഏഴ് മാസം മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ്. പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തില്‍ഡ ഹാഷിം ഭാര്യ ഹബീബ എന്നിവരെ ഏപ്രില്‍ മാസം ആറിനാണ് പുതിയ കാറുമായി കാണാതായത്. 

കാണാതാകുന്നതിന് തലേദിവസം എപ്രില്‍ അ‍ഞ്ചിന് ഹാഷിം പീരുമേട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ സിഗ്നലുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങി ഒരു രേഖയും ഇവര്‍ എടുത്തിരുന്നില്ല.

ഭക്ഷണം വാങ്ങാനാണ് പോയതെന്ന് പറഞ്ഞെങ്കിലും ഇവര്‍ പണവും എടുത്തിരുന്നില്ലെന്ന് പൊലീസ് വിശദീകരിച്ചു. ഇതാണ് ആത്മഹത്യയാണോയെന്ന സംശയത്തിന് ഇടായാക്കിയതെന്ന് കോട്ടയം എസ് പിയുടെ വിശദീകരണം. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ കോട്ടയത്തേയും സമീപപ്രദേശങ്ങളിലെയും നദികളിലും തോടുകളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.