കൊലപാതകത്തിൽ ഇരുവർക്കും പങ്കുണ്ടെന്ന് പൊലീസ്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിസാറിന് കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അനൂപ് കൊലയാളികൾക്ക് സഹായം ചെയ്തെന്നും പൊലീസ് പറയുന്നു.
നേരത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷാജഹാൻ, ഷിയാസ് സലീം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐയുടെ പ്രധാന പ്രവർത്തകരാണ് പിടിയിലായവരെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
കായികമായ അക്രമങ്ങളടക്കമുള്ള എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആളാണ് പാർട്ടിയുടെ ഓപ്പറേഷൻസ് വിഭാഗം നേതാവായ ഷാജഹാൻ. ആയോധനകലകളിൽ വിദഗ്ദ്ധനാണ് ഷിയാസ് അലി. അഭിമന്യു കൊലപ്പെട്ട സംഭവത്തെക്കുറിച്ച് ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇവരുടെ ലാപ്പ്ടോപ്പും മൊബൈലും പരിശോധിച്ചതിൽ മതസ്പർധ വളർത്തുന്ന പല രേഖകളും കണ്ടെത്തിട്ടുണ്ട്. അഭിമന്യു വധത്തെ തുടർന്ന് ഏറ്റവും കൂടുതൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായത് ആലപ്പുഴയിൽ നിന്നാണ്. ഒരൊറ്റ ദിവസം മാത്രം എൺപതിലേറെ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
