സാമ്പത്തിക തർക്കം; സ്ഥാപന ഉടമയെ സഹോദരങ്ങൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു
കുറച്ച് മാസങ്ങൾക്ക് മുമ്പ് മടല നാരായണ റാവു എന്നയാളിന്റെ കൈയിൽനിന്നും സിഖാമണി സെന്ററിനടുത്തുള്ള ഒരു സ്ഥലം രവി തേജ വാങ്ങിയിരുന്നു.
വിജയവാഡ: സാമ്പത്തിക തർക്കംമൂലം ധനകാര്യ സ്ഥാപന ഉടമയെ പട്ടാപ്പകൽ സഹോദരങ്ങൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. ദേവരാഗപള്ളി ഗഗാറിൻ എന്ന രവി തേജ(50)യാണ് സഹോദരങ്ങളുടെ അക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസന്ത് റോഡിന് സമീപം ചിലുകു ദുർഗായ്യ സ്ട്രീറ്റിലെ മൂൺ മൂൺ പ്ലാസയിലാണ് രവി തേജയുടെ ഒാഫീസിൽ വച്ചാണ് ആക്രമണം നടന്നത്. സംഭവം നടന്ന ദിവസം ഒാഫീസിലെത്തിയ സഹോദരങ്ങൾ ഉടമയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തിൽ തീ ആളിപടരാൻ തുടങ്ങിയത്തോടെ നിലവിളിച്ച് രവി തേജ പുറത്തേക്ക് ഒാടി. നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാർ തീപ്പിടിച്ച നിലയിൽ കണ്ടെത്തിയ രവി തേജയെ രക്ഷിക്കുകയും ആന്ധ്ര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
രവി തേജയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. നെഞ്ചിലും വയറ്റിലും സാരമായി പൊള്ളലേറ്റ രവി തേജയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസിപി രമണ മൂർത്തി പറഞ്ഞു.
അതേസമയം, പ്രതികളും രവി തേജയും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി രവി തേജയുമായി കുടുംബം വ്യക്തമാക്കി. കുറച്ച് മാസങ്ങൾക്ക് മുമ്പ് മടല നാരായണ റാവു എന്നയാളിന്റെ കൈയിൽനിന്നും സിഖാമണി സെന്ററിനടുത്തുള്ള ഒരു സ്ഥലം രവി തേജ വാങ്ങിയിരുന്നു. എന്നാൽ നാരായണ റാവുവിന്റെ മരണത്തോടെ സ്ഥലവുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാട് സംബന്ധിച്ച് മക്കളായ മടല സുരേഷും മടല സുധാകരനും രവി തേജയുമായി തർക്കമുണ്ടായിരുന്നു.