ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നു വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു.

അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു നീക്കും പൂര്‍ണമായി സ്തംഭിച്ചതോടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ രാജ്യത്തു തന്നെ ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്.

അനുരഞ്ജനശ്രമങ്ങള്‍ക്കിടെ ഖത്തറിനെതിരെ സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം നിലപാട് കടുപ്പിച്ചിരുന്നു.ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളുടയെും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തുവിട്ടു. മുസ്ലിംബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഗര്‍ദാവി ഉള്‍പ്പെടെ അമ്പതോളം പേരാണ് പട്ടികയിലുള്ളത്. അതസമയം സൗദിയിലെ ഹോട്ടലുകളില്‍ അല്‍ ജസീറ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഖത്തറിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ സൗദി യുടെ നേതൃത്വത്തിൽ പുറത്തുവിട്ട വിവരങ്ങൾ ഖത്തർ നിഷേധിച്ചു. ആരോപണങ്ങൾ വ്യാജമാണെന്നും തീവ്രവാദത്തെ തുടച്ചുനീക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ അന്താരഷ്ട്ര സമൂഹം പല തവണ അഭിനന്ദിച്ചതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.