ദുബായ്: ദുബായില്‍ കൂടുതല്‍ ഊബര്‍ ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു. റോഡ്സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുമായി ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പിട്ടു. ഊബര്‍ ടാക്‌സി സേവനം ദുബായില്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുമായി കരാറില്‍ ഒപ്പിട്ടു. ഇതോടെ ദുബായില്‍ 14,000 കാറുകളും 4700 ലിമോസിനുകളും ഊബര്‍ ആപ്പ് വഴി ലഭ്യമാക്കും.

ആര്‍.ടി.എയുടെ കീഴിലുള്ള ടാക്‌സികളും ലിമോസിനുകളുമാണ് ഇതിന് ഉപയോഗിക്കുക. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായറും ഊബര്‍ റീജണല്‍ മാനേജര്‍ ആന്‍റണി ഖൂരിയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ആര്‍.ടി.എയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പുവച്ചത്.

വ്യാഴാഴ്ച മുതല്‍ തന്നെ ഊബറിലൂടെ ഈ സേവനം ലഭ്യമായി തുടങ്ങും. ഊബറിലൂടെ ബൂക്ക് ചെയ്താലും ടാക്‌സി നിരക്കുകളില്‍ വര്‍ധനവ് ഉണ്ടാകില്ല. എക്‌സ്പോ 2020 യിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഊബറും ആര്‍.ടി.എയുടെ കൈകോര്‍ക്കുന്നത്.