റമദാനില്‍ മക്കയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായി കര്‍മങ്ങള്‍ അനുഷ്‌ഠിക്കാനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കഅബയെ പ്രദിക്ഷണം വെക്കുന്ന സ്ഥലത്തേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

Add Asianetnews as a Preferred SourcegooglePreferred

തീര്‍ഥാടകര്‍ക്ക് സുഗമമായി ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥന നടത്താനുമുള്ള എല്ലാ ക്രമീകരണങ്ങളും ഹറംകാര്യ വിഭാഗം പൂര്‍ത്തിയാക്കി. ഹറം പള്ളിയില്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന സ്ഥലമായ മതാഫിലേക്കുള്ള പ്രവേശനം റമദാനില്‍ ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്. തീര്‍ഥാടകര്‍ക്ക് പ്രയാസം കൂടാതെ കഅബയെ പ്രദിക്ഷണം വെക്കാന്‍ സൌകര്യം ഒരുക്കിക്കൊടുക്കാനാണ് ഗവര്‍ണറുടെ നിര്‍ദേശം. അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്കാര സമയങ്ങളില്‍ മാത്രമേ മറ്റു വിശ്വാസികള്‍ക്ക് മതാഫില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. നോമ്പുതുറയ്‌ക്കുള്ള സുപ്ര വിരിക്കാനും മതാഫില്‍ അനുവദിക്കില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചെറിയ വാഹനങ്ങളെ ഹറം പള്ളിയുടെ സമീപത്തേക്ക് പ്രവേശിപ്പിക്കില്ല. മക്കയുടെ പുറത്ത് നിന്നെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിവിധ ഭാഗങ്ങളിലായി അഞ്ച് പാര്‍ക്കിംഗ് ഏരിയകള്‍ തയ്യാറായിട്ടുണ്ട്. ഇവിടെ നിന്നും ഹറം പള്ളിയിലെത്താന്‍ ഇരുപത്തിനാല് മണിക്കൂറും ബസ് സര്‍വീസ് ഉണ്ടാകും. ശറായ്, തായിഫ് റോഡ്‌, മദീന റോഡ്‌, അല്ലീത്ത് റോഡ്‌, ശുമൈസി ചെക്ക് പോയിന്‍റ് എന്നിവയാണ് അഞ്ച് പാര്‍ക്കിംഗ് എരിയകള്‍. മക്കകത്തുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കുദായ്, ശുഹദ, റുസൈഫ, റബ്വത് മിന, പ്രിന്‍സ് മിത്അബ് സ്ട്രീറ്റ്, ജമറാത്ത്, ദഖാം അല്‍ വാബര്‍, അല്‍ സാഹിര്‍ എന്നിവിടങ്ങളില്‍ സൗകര്യമുണ്ട്. ഇവിടെ നിന്നും പള്ളിയിലേക്ക് ബസ് സര്‍വീസുണ്ടാകും.