യു.എന്നിന്‍റെ സെക്യൂരിറ്റി കൗണ്‍സിലാണ് പട്ടിക തയ്യാറാക്കിയത് പാക്കിസ്ഥാനില്‍ നിന്നുളള 139 പേര്‍ പട്ടികയിലുണ്ട്

ദില്ലി: യു.എന്നിന്‍റെ തീവ്രവാദികളെ സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിച്ചു. യു.എന്നിന്‍റെ സെക്യൂരിറ്റി കൗണ്‍സിലാണ് പട്ടിക തയ്യാറാക്കിയത്. മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹീം, ജമാത്ത്-ഉദ്-ദവ കമാന്‍ഡര്‍ ഹാഫീസ് സെയ്ദ്, അല്‍-ഖയ്ദ ഭീകരവാദികള്‍, ലഷ്കര്‍ ഇ തെയ്ബ തീവ്രവാദികള്‍ എന്നിവര്‍ ഉള്‍പ്പെടെ പാക്കിസ്ഥാനിലെ 139 പേര്‍ പട്ടികയിലുണ്ട്.

അല്‍-ഖയ്ദ ഭീകരവാദി ആയമാന്‍ അല്‍ സവാഹരിയും ഏറ്റുമുട്ടലില്‍ മരിച്ച ഒസാമ ബിന്‍ ലാദന്‍റെ അനന്തരാവകാശിയുമാണ് പട്ടികയില്‍ ഏറ്റവും മുന്‍പിലുളള പേരുകള്‍. അധോലോക സംഘടനയായ ഡി- കമ്പനിയുടെ നേതാവ് കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ വിലാസമായി പട്ടികയില്‍ നല്‍കിയിരിക്കുന്നത് പാക്കിസ്ഥാനിലെ കറാച്ചിയാണ്. പട്ടികയിലെ കൂടുതല്‍ പേരും പാകിസ്ഥാനില്‍ നിന്നായതോടെ ഏഷ്യയിലെ തന്നെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമായി പാക്കിസ്ഥാന്‍ മാറിയെന്ന് യു.എന്‍. പട്ടിക പറയാതെ പറഞ്ഞുവയ്ക്കുന്നു.

ഡി- കമ്പനിയുടെ പ്രവര്‍ത്തനം മെക്സിക്കയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് സമാനമായ പ്രത്യാഘാതമാണ് ദക്ഷിണേഷ്യന്‍ - ഗള്‍ഫ് മേഖലയില്‍ സൃഷ്ടിക്കുന്നതെന്ന് യു.എസ്. നേരത്തെ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ - അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയാണ് ഏറ്റവും കൂടുതല്‍ ഭീകരവാദ ഭീഷണി നേരിടുന്ന ഇടമായി യു.എന്‍. പട്ടികപ്പെടുത്തുന്നത്. പട്ടികയിലെ മിക്ക തീവ്രവാദ സംഘടനകളുടെയും പ്രവര്‍ത്തന - നിയന്ത്രണ കേന്ദ്രമായി കണക്കാക്കുന്നത് ഈ മേഖലയാണ്.