ലോകം കടുത്ത പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം രണ്ടു കോടി പേര്‍ പട്ടിണിയും ക്ഷാമവും നേരിടുന്നുവെന്നും യുഎന്‍ വ്യക്തമാക്കി. മൂന്ന് മാസത്തിനകം 400 കോടി രൂപ സ്വരൂപിക്കാനായില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.

ലോകത്താകമാനം പത്തു ലക്ഷം കുട്ടികള്‍ ഈ വര്‍ഷം പട്ടിണി മൂലം മരിച്ചുവീഴുമെന്ന യൂണിസെഫിന്റെ അറിയിപ്പിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിരിക്കുന്നത്. 1945ന് ശേഷമുള്ള കടുത്ത പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്. പട്ടിണിയും ക്ഷാമവും ലോകത്തിന് മേല്‍ അത്രമാത്രം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. യെമന്‍, സൊമാലിയ, സൗത്ത് സുഡാന്‍, നൈജീരിയ എന്നീ നാല് രാജ്യങ്ങളില്‍ മാത്രം രണ്ടു കോടി പേരാണ് ദുരിതമനുഭവിക്കുന്നത്. യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സ്റ്റീഫന്‍ ഒബ്രെയ്ന്‍ അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ പ്രതിസന്ധി നേരിടാന്‍ ജൂലൈ മാസത്തിനകം വന്‍തുക സമാഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്ന് മാസത്തിനകം നാന്നൂറ് കോടി രൂപ കണ്ടെത്തണം. ഇതിനായില്ലെങ്കില്‍ വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്നും ഒബ്രെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും യുഎന്‍ അറിയിച്ചു.