ദില്ലി: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിയുടെ സഹോദരിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഭീഷണിപ്പെടുത്താനെത്തിയവരുടെ കാർ നമ്പർ അടിസ്ഥാനമാക്കിയുള്ള വാഹന പരിശോധന തുടരുകയാണ്. മുത്തലാഖിനെതിരെ സംഘടന രൂപീകരിച്ചതിന്‍റെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.

ഇന്നലെ വൈകീട്ടാണ് ഉത്തർപ്രദേശിലെ ബലേറിയിൽ പോലീസുദ്യോഗസ്ഥരുമായുള്ള മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവെ കേന്ദ്ര മന്ത്രി മുഖതർ അബ്ബാസ് നഖ്വിയുടെ സോഹദരി ഫർഹത്തിനെ ഒരു സംഘം ഭീഷണിപ്പെടുത്തിയത്. ഫർഫത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ വേളയിൽ പുറകെ കാറിലെത്തിയ മൂന്നംഗ സംഘം ആദ്യം ഫർഹത്തിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചത്. 

ആളുകൾ ഓടിക്കൂടിയപ്പോൾ ഫർഹത്തിനെ അവസരം കിട്ടിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം കടന്ന് കളഞ്ഞു.മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചു. ഫർഹത്ത് സംഘമെത്തിയ കാർ നമ്പർ പോലീസിന് കൈമാറി. വാഹനം കണ്ടെത്താൻ ഇന്നലെ രാത്രിമുതൽ വ്യാപക തിരച്ചിലാണ് പോലീസ് സംസ്ഥാനമാകെ നടത്തിയത്. 

സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള കടകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അക്രമികളെ നേരിൽ കണ്ടാൽ അറിയാം എന്ന് ഫർഹത്ത് മൊഴി നൽകിയിട്ടുണ്ട്. മുത്തലാഖിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ഫർഹത്ത്. പെൺകുഞ്ഞിന് ജന്മം നൽകിയെന്ന കാരണം പറഞ്ഞ് ഫർഹത്തിനെ ഭർത്താവ് മൊഴിചൊല്ലിയതാണ്. സംഘടനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് നേരത്തേയും ഭീഷണിയുണ്ടായിരുന്നു.ഇതു തന്നെയാണ് ഇത്തവണത്തെ അക്രമണത്തിനും കാരണമെന്നാണ് പോലീസ് നിഗമനം.