ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറാണ് അറസ്റ്റിലായത്.  

ദില്ലി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറാണ് അറസ്റ്റിലായത്. ഇയാളെ രാവിലെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഉന്നാവോ ബലാല്‍സംഗ കേസില്‍ പ്രതിയായ എം.എല്‍.എക്കെതിരെ തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. എം.എല്‍.എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴാണ് സര്‍ക്കാര്‍ ഈ നിലപാട് അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചത്. 

ഉത്തര്‍പ്രദേശിലെ ഉന്നോവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കര്‍ ബലാത്സംഗം ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എന്തുകൊണ്ട് അറസ്റ്റ് വൈകുന്നുവെന്ന ചോദ്യത്തിന് മറുപടിയായാണ് തെളിവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറഞ്ഞത്. ആവശ്യമായ തെളിവ് കിട്ടിയാല്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്. അധികാരം ഉപയോഗിച്ച് എം.എല്‍.എ അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രതികരിച്ചിരുന്നു. ഇതിനിടെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് എംഎല്‍എ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.